ആകാശം പൊട്ടിപ്പിളരുമ്പോള്‍!
അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
ഭൂമി പരത്തപ്പെടുമ്പോള്‍-
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും.
അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.
അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ;
അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.
എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;
അവന്‍ “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും.
ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.
തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു.
താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.
എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.
ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.
രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.
ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
"എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ?"
ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല.
എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.
അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
